നിർധന വിദ്യാർഥികൾക്ക് തിരിച്ചടിയാകും; തൽക്കാലം നഴ്സിങ്ങിന് പ്രവേശന പരീക്ഷയില്ല
text_fieldsതിരുവനന്തപുരം: ബി.എസ്സി നഴ്സിങ് പ്രവേശനത്തിൽ തിരക്കിട്ട് എൻട്രൻസ് പരീക്ഷയിലേക്ക് പോകേണ്ടെന്ന് സർക്കാർ തീരുമാനം. പ്രവേശന പരീക്ഷ ഏർപ്പെടുത്തുന്നത് നിർധന വിദ്യാർഥികളുടെ സാധ്യതകൾ ഇല്ലാതാക്കുമെന്ന വിലയിരുത്തലിന്റ അടിസ്ഥാനത്തിലാണ് ഈ വർഷവും പഴയ രീതിയിൽ ഹയർ സെക്കൻഡറി മാർക്ക് അടിസ്ഥാനപ്പെടുത്തി പ്രവേശനം നടത്താനുള്ള ധാരണയിലെത്തിയത്.
നഴ്സിങ് പ്രവേശനത്തിന് പ്രവേശന പരീക്ഷ വേണമെന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളവും ആ വഴിക്ക് ആലോചന തുടങ്ങിയത്. എന്നാൽ ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമേ പ്രവേശന പരീക്ഷ നടത്തുന്നുള്ളൂവെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയതോടെയാണ് ചുവടുമാറ്റം.
പ്രവേശന പരീക്ഷ എൻട്രൻസ് പരിശീലന സ്ഥാപനങ്ങൾക്ക് പുതിയ അവസരം തുറക്കുമെന്നും ഇത് നിർധന വിദ്യാർഥികളുടെ പ്രവേശന സാധ്യതകൾ ഇല്ലാതാക്കുമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി. ഇതുപ്രകാരം പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിന്റെ കരട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് തയാറാക്കിവരികയാണ്.
ഈമാസം അവസാനത്തോടെ പ്രോസ്പെക്ടസിന്റെ കരട് ആരോഗ്യവകുപ്പിലേക്കയച്ച് ഉത്തരവിറക്കിയശേഷം വിജ്ഞാപനം ഇറക്കാനാണ് ധാരണ. ഇതിന്റെ മുന്നോടിയായ പ്രോസ്പെക്ടസ് കമ്മിറ്റി യോഗവും പൂർത്തിയാക്കി. പ്രവേശന നടപടികൾ മുൻവർഷത്തെപോലെ എൽ.ബി.എസിനെ തന്നെ ഏൽപിക്കാനാണ് ധാരണ.
പ്രവേശന പരീക്ഷ കമീഷണർ വഴി എൻട്രൻസ് പരീക്ഷ നടത്തി അലോട്ട്മെന്റ് നടത്തണമെന്ന ആവശ്യവും ആരോഗ്യവകുപ്പിന് മേൽ സമ്മർദമായി വന്നിരുന്നു. എൻട്രൻസ് കമീഷണർ സാധാരണ ഗതിയിൽ പരമാവധി മൂന്ന് അലോട്ട്മെന്റാണ് സ്വാശ്രയ കോളജുകളിലേക്ക് നടത്താറുള്ളത്.
ശേഷിക്കുന്ന സീറ്റുകൾ കരാർ പ്രകാരം സ്വാശ്രയ മാനേജ്മെന്റുകൾക്ക് തിരികെനൽകുന്നതുമാണ് എൻജിനീയറിങ് പ്രവേശനത്തിൽ ഉൾപ്പെടെ പിന്തുടരുന്നത്. നഴ്സിങ്ങിൽ ശേഷിക്കുന്ന സീറ്റ് മാനേജ്മെന്റുകൾക്ക് ലഭിക്കാൻ പാകത്തിൽ പ്രവേശന പരീക്ഷ കമീഷണർക്ക് അലോട്ട്മെന്റ് മാറ്റാനുള്ള സമ്മർദത്തിന് പിറകിൽ ഈ താൽപര്യമായിരുന്നു.
എൻജിനീയറിങ് പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലിഭാരമുള്ളതിനാൽ നഴ്സിങ് പ്രവേശന പരീക്ഷ നടപടികൾ ഏറ്റെടുക്കാനാകില്ലെന്ന് പ്രവേശന പരീക്ഷ കമീഷണറേറ്റും നിലപാടെടുത്തു.
നഴ്സിങ്ങിൽ സർക്കാറിന് അർഹതപ്പെട്ട 50 ശതമാനം സീറ്റുകളിൽ പൂർണമായും അലോട്ട്മെന്റ് നടത്തുന്ന എൽ.ബി.എസിനെതിരെ മാനേജ്മെന്റുകൾ കൂട്ടത്തോടെ സർക്കാറിനെ സമീപിക്കുകയും ചെയ്തിരുന്നു. അവസാന സീറ്റിലേക്ക് വരെ അലോട്ട്മെന്റ് നടത്തുന്ന എൽ.ബി.എസിന്റെ രീതി മാനേജ്മെന്റുകളുടെ സീറ്റ് മോഹത്തിന് തിരിച്ചടിയാണ്. ഇത് മുന്നിൽ കണ്ടായിരുന്നു എൻട്രൻസ് കമീഷണർ വഴി അലോട്ട്മെന്റ് നടത്താനുള്ള സമ്മർദം.
സർക്കാറിനെ വരുതിയിലാക്കാൻ ‘ജി.എസ്.ടി സമ്മർദ’ തന്ത്രം
തിരുവനന്തപുരം: നഴ്സിങ് പ്രവേശനത്തിൽ സർക്കാറിനെ വരുതിക്ക് നിർത്താൻ ജി.എസ്.ടി സമ്മർദവുമായി മാനേജ്മെന്റുകൾ. മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് മാനേജ്മെന്റ് അസോസിയേഷൻ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റ് അവസാനിപ്പിക്കാനും കോളജുകൾ സ്വന്തം നിലക്ക് അലോട്ട്മെന്റ് നടത്താനും അസോസിയേഷൻ തീരുമാനമെടുത്തിരുന്നു. അപേക്ഷ ഫീസിന് ജി.എസ്.ടി ഈടാക്കുന്ന സാഹചര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം.
ജി.എസ്.ടി പിൻവലിപ്പിക്കാനുള്ള സമ്മർദ തന്ത്രമായാണ് ആരോഗ്യവകുപ്പ് ഇതിനെ കാണുന്നത്. മാനേജ്മെന്റ് ക്വോട്ട സീറ്റിലേക്ക് അപേക്ഷിക്കുന്നവരിൽനിന്ന് തന്നെ അപേക്ഷ ഫീസിന്റെ ജി.എസ്.ടി ഈടാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നിരിക്കെയാണ് കേന്ദ്രീകൃത പ്രവേശന രീതി തന്നെ അവസാനിപ്പിക്കാനുള്ള സമ്മർദതന്ത്രം മാനേജ്മെന്റുകൾ ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.