രാജ്യത്ത് മൂലധന നിക്ഷേപത്തിന് അനുകൂല അന്തരീക്ഷം -ഉപപ്രധാനമന്ത്രി
text_fieldsമനാമ: രാജ്യത്ത് മൂലധന നിക്ഷേപത്തിന് അനുകൂല അന്തരീക്ഷമാണുള്ളതെന്ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ. അവന്യൂസ് മാൾ വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടം നടക്കുന്ന സ്ഥലം സന്ദർശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്വകാര്യമേഖലയുടെ ആഭിമുഖ്യത്തിൽ നിക്ഷേപ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നത് രാജ്യത്തെ വ്യവസായ അനുകൂല അന്തരീക്ഷത്തിന്റെ തെളിവാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സമഗ്ര വികസന പ്രക്രിയക്കനുസരിച്ചാണ് ഈ വികസനപദ്ധതികൾ.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മാർഗദർശനത്തിൽ വലിയ വികസന പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തെപ്പറ്റി മബാനി കമ്പനിയിലെ എക്സിക്യൂട്ടിവ് ഓഫിസർ വലീദ് അൽ ശരിയാൻ വിശദീകരിച്ചു. ആധുനികവും വൈവിധ്യമാർന്നതുമായ വാസ്തുവിദ്യാ ശൈലിയിലാണ് പദ്ധതിയുടെ നിർമാണം നടക്കുന്നത്. 75 ശതമാനം പൂർത്തീകരിക്കാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടിടത്തിലുണ്ടാകുന്ന സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
മാളിന്റെ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ രാജ്യത്തെ വാണിജ്യ, ടൂറിസം മേഖലകൾക്ക് പുതിയ മാനം കൈവരുമെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. ഇത് പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. മാത്രമല്ല ദേശീയ സമ്പദ്വ്യവസ്ഥക്ക് പദ്ധതി ഗുണം ചെയ്യും. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെ വിഭവങ്ങളെ സമർഥമായും പ്രയോജനപ്രദമായും വികസനത്തിനനുപൂരകമായി പ്രയോജനപ്പെടുത്താമെന്നതിന്റെ ഉദാഹരണമാണ് പദ്ധതി.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ അധികാരികളോടും ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.