‘കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്ര വിധി അട്ടിമറിക്കും’;വിദ്വേഷം വിതച്ച് വീണ്ടും മോദി
text_fieldsബീഡ് (മഹാരാഷ്ട്ര): തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ വിദ്വേഷം വിതച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ രാമക്ഷേത്ര വിഷയത്തിലുള്ള സുപ്രീംകോടതി വിധി അട്ടിമറിക്കുമെന്ന് മഹാരാഷ്ട്രയിലെ ബീഡിൽ നടന്ന പ്രചാരണ റാലിയിൽ അദ്ദേഹം ആരോപിച്ചു. 1985ലെ ഷാബാനു കേസ് വിധി പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി സർക്കാർ അട്ടിമറിച്ചതുപോലെയായിരിക്കും ഇത്. രാമക്ഷേത്ര വിഷയത്തിൽ സുപ്രീംകോടതി വിധി വന്നയുടൻ ‘ഷെഹ്സാദ’ (രാഹുൽ ഗാന്ധിയുടെ പരിഹാസ പേര്) തിരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം വിളിച്ചുവെന്ന് അടുത്തിടെ കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.
രാമക്ഷേത്രംകൊണ്ട് ഒരുപകാരവുമില്ലെന്ന പ്രസ്താവനയിലൂടെ ഭഗവാൻ രാമനെയും ഭക്തരെയും ഇൻഡ്യ സഖ്യം അപമാനിച്ചിരിക്കുകയാണ്. മറ്റു മതങ്ങളെക്കുറിച്ച് ഇങ്ങനെ പറയാൻ അവർ തയാറാകുമോ? ഭീകരാക്രമണത്തിനായി 2008 നവംബറിൽ മുംബൈയിൽ കടന്നുകയറിയ 10 ഭീകരരുമായി കോൺഗ്രസിന് ബന്ധമുണ്ട്. കോൺഗ്രസ് ഭരണത്തിനുകീഴിൽ ഭീകരവാദികളെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുവരെ ക്ഷണിച്ചുവരുത്തി. ഡൽഹി ബട്ല ഹൗസ് ഏറ്റുമുട്ടലിനുശേഷം മുതിർന്ന കോൺഗ്രസ് നേതാവ് കണ്ണീർ പൊഴിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ‘പാറ’പോലെ നിങ്ങൾക്കുമുന്നിൽ താൻ എന്നുമുണ്ടാകുമെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.